ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ വിവാഹാഘോഷത്തിനിടെയുണ്ടായ ചാവേർ ആക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെട്ടു. അഫ്ഗാൻ അതിർത്തിയോടു ചേർന്ന ദേര ഇസ്മയിൽ ഖാനിൽ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. 25 പേർക്കു പരിക്കേറ്റു.ഇതിൽ പലരുടെയും നില ഗുരുതരമാണ്.
ഇസ്ലാമിക ഭീകരവാദം നേരിടാൻ പാക് സർക്കാർ രൂപംകൊടുത്ത സമാധാന സമിതിയുടെ നേതാവ് നൂർ ആലം മെഹ്സൂദിന്റെ വസതിയിലാണു സ്ഫോടനമുണ്ടായത്. അതിഥികൾ നൃത്തം ചെയ്യുന്നതിനിടെ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. സമാധാന സമിതിയിലെ അംഗങ്ങൾ വിവാഹത്തിൽ പങ്കെടുത്തിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. മേഖലയിൽ സജീവമായ പാക് താലിബാൻ എന്നു വിളിക്കുന്ന തെഹ്രിക് ഇ താലിബാൻ ഭീകരസംഘടന ആയിരിക്കും പിന്നില്ലെന്ന് അനുമാനിക്കുന്നു. സമാധാനസമിതി അംഗങ്ങളെ പാക് താലിബാൻ ശത്രുക്കളായി പ്രഖ്യാപിച്ചിട്ടുള്ളതാണ്.